Thursday, October 31, 2013

ഇന്ന് കേരളപ്പിറവി ദിനം

ഇന്ന് നവംബര്‍ 1, കേരളപ്പിറവി ദിനം. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് ഇന്നത്തേക്ക് 57 വര്‍ഷമാവുന്നു. മലയാളഭാഷ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമാണ് സംസ്ഥാനം ഇന്ന് ആഘോഷിക്കുന്നത്. 57 വര്‍ഷമാവുമ്പോഴേക്കും പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും, സാക്ഷരതാ രംഗത്തും മറ്റ് സംസ്ഥാനങ്ങളേക്കാളും മികച്ച നേട്ടം കേരളത്തിന് കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 2013ല്‍ എത്തിനില്‍ക്കുമ്പോള്‍ കുറ്റകൃത്യത്തിനും ആത്മഹത്യക്കും ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് സംസ്ഥാനത്തിന്റെത്. കലാപരമായും സാഹിത്യപരമായും സംസ്ഥാനം ഇക്കാലയളവില്‍ ഒരുപാട് പുരോഗമിച്ചു. സാങ്കേതികരംഗത്തും വിനോദസഞ്ചാരരംഗത്തും ഒരുപാട് പ്രതീക്ഷയുമായാണ് കേരളം മുന്നോട്ട് പോവുന്നത്. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍.

പ്രയാസങ്ങള്‍ നമ്മള്‍ ഒരുപാട് ചര്‍ച്ച ചെയ്തു. അതൊക്കെ മുതിര്‍ന്നവരുടെ പ്രശ്്‌നങ്ങളും പരിഭവങ്ങളും ഗൃഹാതുരത്വ നൊമ്പരങ്ങളുമാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി നാം നമ്മുടെ കുട്ടികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഈ പ്രവാസ ഭൂമിയില്‍ നമ്മോടൊത്തു അവരും വളരുകയാണ്. നാം ചേര്‍ക്കുന്ന സ്‌കൂളുകളില്‍... നാം ഇഷ്ടപ്പെടുന്ന സിലബസില്‍.. നാം നിര്‍ദേശിക്കുന്ന സമയത്ത്... അവര്‍ പഠിക്കുകയാണ്. ഇടുങ്ങിയ താമസ സൗകര്യത്തില്‍ ഒരു പഠനമുറി (അല്ല പഠനസ്ഥലം) അവര്‍ക്ക് അനുവദിക്കുകയാണ്. ആവശ്യപ്പെട്ട കമ്പ്യൂട്ടറും ഒരു കൊച്ചുകട്ടിലും... അനുബന്ധ സാധനങ്ങളുമായി നാം നമ്മുടെ കുട്ടികളെ മൂലയിലിരുത്തി. പഠനവും ട്യൂഷനും... വീഡിയോ ഗെയിമും... മാത്രമാണോ നമ്മുടെ കുട്ടികള്‍ക്കാവശ്യം. അല്ല, എന്ന് എല്ലാ മാതാപിതാക്കള്‍ക്കും അറിയാം. പക്ഷേ എന്ത് ചെയ്യാം. വായു കടക്കാത്ത മുറിയില്‍ നിന്ന് എ.സി.യുടെ ശീതികരിച്ച സ്‌കൂള്‍ ബസ്സിലേക്ക് അവിടുന്ന് ഈര്‍പ്പമുള്ള ക്ലാസ് മുറിയിലേക്ക്... പ്ലേ ഗ്രൗണ്ടില്‍ കളിക്കാനനുവദിക്കാത്ത സ്‌കൂളുകളുണ്ട്. മിക്ക സ്വകാര്യ സ്്കൂളുകളിലും പ്ലേഗ്രൗണ്ടില്ല. പിന്നീട് ഉള്ളത് ഇന്‍ഡോര്‍ ഗെയിമാണ്. വായു കടക്കാത്ത കൊച്ചു മുറിയിലുള്ള ഗെയിമില്‍ കുട്ടികളുടെ വളര്‍ച്ചായ്ക്കാവശ്യമായതെന്താണ് കിട്ടുന്നത്. പ്രഭാതഭക്ഷണവും... ഉച്ചഭക്ഷണവും ടിന്‍ഫുഡ് കൊണ്ട് തയ്യാറാക്കി ടിന്‍ പാത്രത്തിലടച്ച് നാം നമ്മുടെ കുട്ടികളെ സ്‌കൂളിലയക്കുന്നു.പ്രതികരിക്കാനോ പ്രതിഷേധിക്കാനോ കഴിയാതെ ഒരു തലമുറ 'സുഖ'മായി ഇവിടെ ജീവിക്കുന്നു. നൂറ് കുട്ടികള്‍ കൂടി നില്‍ക്കുന്നതില്‍നിന്ന് ഗള്‍ഫില്‍ ജീവിക്കുന്ന കുട്ടികളെ വളരെ പെട്ടെന്ന് തിരിച്ചറിയാനാവും. പൊണ്ണത്തടിയും പവര്‍കണ്ണടയും... നിസ്സഹായത നിറഞ്ഞ മുഖവുമായി അവരുണ്ടാവും. ആരോടും പരിചയപ്പെടാനാവാതെ... ആരോടും കലപില കൂട്ടാനറിയാതെ... ഒറ്റപ്പെട്ടുപോയ ഭാവിതലമുറ.. നാം ഒറ്റപ്പെടുത്തി വളര്‍ത്തുന്ന പുതുതലമുറ. ഇതുവായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം.. 'ഇവിടെ പഠിച്ച കുട്ടികള്‍ ഡോക്ടറും, എഞ്ചിനീയറും, കമ്പ്യൂട്ടര്‍ വിദഗ്ദ്ധരും ഒക്കെ ആയിട്ടില്ലെ എന്ന്...' 'നല്ല ഭാവി പടുത്തുയര്‍ത്തിയവരില്ലേ എന്ന്...' ഉണ്ടാവാം, ഇനിയും ഉണ്ടാവും.. ഉണ്ടാവണം... അതിലപ്പുറം ഒരു പ്രൊഫഷനില്‍ മാത്രം ശോഭിച്ചത് കൊണ്ടായില്ല. ഒരു ഡോക്ടറായ കുട്ടിക്ക് മറ്റൊരു മേഖലയിലേയും തന്റെ കഴിവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല. ഡോക്ടര്‍ ഡോക്ടര്‍ മാത്രമാവുമ്പോഴാണ്.... പഠിച്ചത് ഡോക്ടറാവാന്‍ മാത്രം.. പഴുപ്പിച്ചെടുത്തത് ഡോക്ടറായി മാത്രം... അതാണ് പ്രശ്്‌നം. മറ്റൊരു പ്രശ്്‌നത്തില്‍ ഇടപെടല്‍ നടത്താന്‍ ഇവിടുത്തെ കുട്ടികള്‍ക്കാവുന്നില്ല...സ്‌കൂള്‍ ബസ്സ് ഇറങ്ങുന്നതിന് തൊട്ടടുത്ത ജംഗ്ഷനില്‍ കുട്ടികളെ ഇറക്കിയാല്‍ ഫ്ലറ്റ് കണ്ടുപിടിക്കാന്‍ കഴിയാതെ... കുഴങ്ങിപോകുന്നവരെ നാം കാണുന്നു. മാതാവിന്റെ കൈപിടിച്ച്.... പിതാവിന്റെ കാറ് പിടിച്ച് സ്‌കൂളില്‍ പോകുന്ന എത്ര കുട്ടികള്‍ക്ക് സ്വന്തമായി സ്‌കൂളില്‍ പോകാന്‍ കഴിയും. നമ്മളൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ബസ്സ് സമരം സ്ഥിരം സംഭവമായിട്ടുപോലും നമ്മള്‍ പത്തും പന്ത്രണ്ടും കിലോമീറ്റര്‍ നടന്ന് വീട്ടിലെത്തുന്നു. സഹപാഠികളുടെ സൗഹൃദവും, പ്രതികരിക്കാനും പ്രതിഷേധിക്കാനും പഠിച്ചത് ഈ കൂട്ടുകെട്ടില്‍ നിന്നാണല്ലോ... ഒരു മഷിതണ്ടിന്... ഒരു മഞ്ചാടിക്കുരുവിന്.... ഒരു പൊട്ടിയ സ്ലേറ്റ് പെന്‍സിലിന് നമ്മള്‍ കൂടിയ കലപിലകളെത്ര.. സഹപാഠിയുടെ അമ്മയ്്ക്ക്,അച്്ഛന് അസുഖമാണെന്നറിഞ്ഞാല്‍ നാം അവിടങ്ങളില്‍ സന്ദര്‍ശനം നടത്താറില്ലേ... മത്സരങ്ങള്‍ പരീക്ഷകളില്‍ മാത്രമല്ലല്ലോ.. കലാ സാഹിത്യ കായിക മത്സരങ്ങളില്‍ നാം പൊരുതിയില്ലേ... വളപ്പൊട്ടുകള്‍ പോലെ നാം സൂക്ഷിക്കുന്ന സൗഹൃദവും... കൂട്ടുകാരും... നമ്മള്‍ക്ക് തന്ന അറിവ്... പങ്ക് വെച്ച ലോകവിവരം... ഏത് സ്‌കൂളില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയും.. ഉത്തരവാദിത്വബോധവും സ്വയം പരിരക്ഷയും... പ്രതിരോധവും സൂക്ഷിപ്പും നമ്മള്‍ക്ക് കിട്ടിയത് കൂട്ടുകുടുംബത്തില്‍ നിന്നുള്ള മുത്തശ്ശിമാരില്‍ നിന്നല്ലേ... ഈ അറിവ് കലാലയത്തില്‍ നിന്ന് നമുക്ക് പഠിക്കാന്‍ കഴിയുമോ... എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് ചില സാധനങ്ങള്‍ മോഷണം പോയി. ഭാര്യയും ഭര്‍ത്താവും ജോലി കഴിഞ്ഞ വന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുന്ന 13 വയസ്സായ മകനോട് അമ്മ ചോദിച്ചു. 'ഇവിടെ ഇരുന്ന സാധനങ്ങള്‍ എന്ത്യേ...' 'മോനെ ഇവിടെ ആരെങ്കിലും വന്നിരുന്നോ..' 'മമ്മീ... ഒരങ്കിള്‍ വന്നിരുന്നു..' കുട്ടി മറുപടി പറഞ്ഞു. കുട്ടിക്കറിയില്ല. കള്ളനായാലും... നല്ലവനായാലും... എല്ലാം അങ്കിളാണ്... ഈ 'അങ്കിള്‍'മാരാണ് ഇവിടെയുള്ള കുടുംബങ്ങളില്‍ പലപ്പോഴും തലവേദന സൃഷ്ടിക്കുന്നത്. നമ്മുടെ മക്കള്‍ സ്വയംപര്യാപ്തതയില്‍ എത്തിയേ തീരൂ. അവരുടെ വളര്‍ച്ചയില്‍ നാം ശ്രദ്ധിച്ചേ പറ്റൂ. നന്നായി വളരണം... ഈ ലോകം അവരറിയണം. ഇവിടെ ജീവിക്കാന്‍ വിദ്യാഭ്യാസം മാത്രം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ വളരാന്‍ പഠിക്കണം. ഭക്ഷണത്തിന് കഞ്ഞിയും പയറുമാണെന്നറിയണം.. എരിവും പുളിയുമുണ്ടെന്നറിയണം... പാദരക്ഷകളില്ലാതെ നടക്കാന്‍ പഠിക്കണം. കൊതുകും പാറ്റയും ഉണ്ടെന്നറിയണം. പൂവിളിയും പൊന്നോണവും ഉണ്ടെന്നറിയണം. മഴയും... വേനലും.. കാണണം. മരണവും, സംസ്‌കാരവും പഠിക്കണം. കൂട്ടുകാരുടെ കൂടെ നടന്ന് തനത് സംസ്‌കാരം പഠിക്കണം. മുത്തശ്ശിമാരുടെ മൊഴിമുത്തുകളില്‍ നിന്ന് നാട്ടറിവ് പഠിക്കണം. ബാലപ്രസിദ്ധീകരണങ്ങള്‍ വായിക്കണം.. നാവില്‍ ഒരു രുചിയുമില്ലാത്ത ബര്‍ഗറും പിസ്സയും മാത്രമല്ല ഭക്ഷണം. ജീന്‍സും ടീഷര്‍ട്ടും ഷൂസുമല്ല വസ്ത്രങ്ങള്‍. കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമല്ല കളികള്‍. ഇംഗ്ലീഷ് പറയലല്ല സംസ്്കാരം. ഹാരിപോട്ടറും മിക്കിമൗസും മാത്രമല്ല കാണേണ്ടത്. ഇങ്ങനെ മാത്രമാണ് എന്റെ മകന്‍... എന്റെ മകള്‍ വളരേണ്ടത് എന്ന് ശഠിക്കുന്ന എന്നെപോലുള്ള വീട്ടമ്മമാര്‍... അവര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത സൗകര്യങ്ങളില്‍ മതിമറന്ന് പോയത് കൊണ്ടാണ് നമ്മുടെ ചെറുപ്പകാലത്ത് നമ്മള്‍ക്ക് ലഭിക്കാത്തത് - ഇംഗ്ലീഷില്‍സംസാരിക്കാന്‍ കഴിയാത്തത്- മക്കളിലൂടെ കേള്‍ക്കുമ്പോള്‍.. തോന്നുന്ന അഭിമാനവും... അഹങ്കാരവും കൊണ്ടാണ്... നാടെന്ന് പറയുമ്പോള്‍ ഡേര്‍ട്ടിയെന്നും... വീടെന്ന് പറയുമ്പോള്‍ 'ലോട്ടോഫ് പീപ്പിള്‍' എന്ന് പറയുന്നതും നമ്മളാണ്. ഈ സംസ്‌കാരം കേട്ടാണ് അവര്‍ വളരുന്നത്. നാം അവരെ ശിക്ഷിക്കുകയാണ്. തടിച്ച് തുടുത്ത് ദുര്‍മേദസ്സുള്ള കണ്ണടവെച്ച ഒരമൂല്‍ ബേബിയെവളര്‍ത്തിയെടുക്കുകയാണ്. സ്‌കൂളില്‍ ഒന്നാമതെത്താന്‍, പരീക്ഷയില്‍ ഒന്നാമതെത്താന്‍ നാം അവരെ ഓടിക്കുകയാണ്. മണ്ണിന്റെ മണമറിയിക്കാതെ... പുല്ലിന്റെ, പൂവിന്റെ ഗന്ധമറിയിക്കാതെ... മണ്ണില്‍ വീണ് മുട്ട് പൊട്ടാതെ.. ചൊറിയും... ചിരങ്ങും വരാതെ... നാം അവരുടെ തൊലി മുട്ട പാടപോലെ കാത്ത് സൂക്ഷിക്കുകയാണ്. വളരുമ്പോള്‍ പ്രതിരോധിക്കാന്‍ പ്രതിരോധ ശക്തിയില്ലാതെ അവര്‍ വളരുകയാണ്,വളര്‍ത്തുകയാണ് 'ഷോക്കേയ്‌സ് പീസായി'. ഇതും പ്രവാസിയുടെ തലയിലെഴുത്ത്. നമ്മുടെ കുട്ടികള്‍ നാട്ടില്‍ പോകണമെന്നും പൂവും പുല്‍ക്കൊടിയും ഉത്സവവും പൂരവും കാണണമെന്നും എല്ലാവരും പറയും. അതിനുള്ള സാഹചര്യമില്ലാത്തവര്‍ ടൂറിസ്റ്റ് കാര്‍ പിടിച്ച് കുട്ടനാട്ടില്‍ പോയി മക്കള്‍ക്ക് നെല്‍വയലും കായലും കാണിക്കണമെന്നല്ല ഇതിനര്‍ത്ഥം. ലീവ് കിട്ടുമ്പോഴൊക്കെ കുട്ടികളെ നാട്ടിലയക്കുക.. മാതാപിതാക്കള്‍ക്ക് പോകാന്‍ പറ്റിയില്ലെങ്കിലും... അവരെ അയക്കാന്‍ ശ്രമിക്കുക... ഒരു വര്‍ഷത്തില്‍ രണ്ട് മൂന്ന് തവണ പോകാന്‍ പറ്റിയെങ്കില്‍ അവരുടെ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പറ്റും. നാടുമായുള്ള പൊക്കിള്‍കൊടി ബന്ധം മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമാണ്.

Wednesday, October 30, 2013

നിതാഖാത്: ജിദ്ദ തര്‍ഹീലില്‍ നവംബര്‍ മൂന്നു വരെ അവസരം

നിതാഖാത്തിന്റെ ഭാഗമായി നിയമാനുസൃത രേഖയില്ലാത്തതിനാല്‍ നാടുവിടുന്ന ഇന്ത്യക്കാരുടെ വിരലടയാളമെടുപ്പിന് ജിദ്ദ തര്‍ഹീലില്‍ അനുവദിച്ച ഊഴത്തിലെ അവസാന ദിനമായ ചൊവ്വാഴ്ച എത്തിയത് അഞ്ഞൂറോളം പേര്‍. തര്‍ഹീലില്‍ പേരു നല്‍കിയ നൂറുകണക്കിനാളുകള്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായിട്ടില്ല. വിരലടയാളമെടുപ്പ് എല്ലാ രാജ്യക്കാര്‍ക്കും നവംബര്‍ മൂന്നു വരെ തുടരാന്‍ ജിദ്ദ തര്‍ഹീല്‍ അനുമതി നല്‍കിയതായി കോണ്‍സുലേറ്റ് അറിയിച്ചു. വ്യാഴാഴ്ച വരെ ഇ.സി അനുവദിക്കുമെന്ന് കോണ്‍സുലേറ്റ് നേരത്തേ അറിയിച്ചിരുന്നു. അതിനാല്‍, പാസ്പോര്‍ട്ടോ ഇ.സിയോ ഇഖാമ അല്ളെങ്കില്‍ അതിന്‍െറ കോപ്പി, വിസ വിശദാംശങ്ങള്‍, ബോര്‍ഡര്‍ എന്‍ട്രി നമ്പര്‍, ജവാസാത്ത് പ്രിന്‍റ് ഒൗട്ട് എന്നീ രേഖകള്‍ കൈവശമുള്ളവര്‍ അതുമായി തര്‍ഹീലിലത്തെി ഫൈനല്‍ എക്സിറ്റിനു ശ്രമിക്കണമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മൂന്നിനു മുമ്പ് വിരലടയാളമെടുത്തവര്‍ക്ക് അതിനു ശേഷവും ഇളവുകാലാനുകൂല്യത്തില്‍ നാടുവിടാനാകുമെന്നും അറിയിപ്പില്‍ പറഞ്ഞു. ജിദ്ദ തര്‍ഹീലില്‍ ഒരു മാസമായി ടോക്കണ്‍ സമ്പ്രദായം അവസാനിപ്പിച്ച് സ്ഥലത്തത്തെുന്നവര്‍ക്ക് ക്രമനമ്പര്‍ നിശ്ചയിച്ച് വിരലടയാളമെടുക്കുന്ന രീതിയാണ് സ്വീകരിച്ചുവരുന്നത്. ഇങ്ങനെ കഴിഞ്ഞയാഴ്ച തര്‍ഹീലില്‍ പേരു രേഖപ്പെടുത്തിയവരില്‍ അവശേഷിച്ച 330 പേരുടെ വിരലടയാളം ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. ഇന്നലെ പുതുതായത്തെിയ ഏതാനും പേരുടെ കൂടി വിരലടയാളവുമെടുത്തു. തര്‍ഹീല്‍ ദിനം അവസാനിക്കുന്നതിനാല്‍ ജിദ്ദയിലും സമീപപ്രദേശങ്ങളിലും നിന്നത്തെിയ നൂറുകണക്കിനാളുകളുടെ പട്ടിക തയാറാക്കുന്ന ജോലിയും ഇന്നലെ നടന്നു. ജിദ്ദ തര്‍ഹീലിനു പുറത്തെ പൊരിവെയിലത്ത് ക്യൂനിന്നാണ് നൂറുകണക്കിനാളുകള്‍ പേര് രേഖപ്പെടുത്തി മടങ്ങിയത്. കമേഴ്സ്യല്‍ കോണ്‍സല്‍ എം.കെ ഗില്‍ദിയാലിന്‍െറ നേതൃത്വത്തില്‍ ജാവേദ്, ബദ്റുദ്ദീന്‍ തുടങ്ങിയവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. പദവി ശരിപ്പെടുത്താന്‍ ആറുമാസത്തെ നീണ്ട കാലയളവ് അനുവദിച്ചിട്ടും ഇതുവരെ ശ്രമം നടത്താതെ അവസാനഘട്ടത്തില്‍ തര്‍ഹീലില്‍ ഓടിയത്തെിയവരായിരുന്നു ഇന്നലെ വന്നവരില്‍ പലരും. ഇതില്‍ ചിലര്‍ക്കെങ്കിലും ഇഖാമ ജിദ്ദ ജവാസാത്തിനു കീഴില്‍ അല്ലാത്തതിനാല്‍ മടങ്ങേണ്ടി വന്നു. സ്പോണ്‍സര്‍മാര്‍ രേഖ ശരിപ്പെടുത്താമെന്നു വാക്കുനല്‍കി അവസാനം വരെ കാത്തുനിന്ന ശേഷം കൈവിട്ട ചില മലയാളികളും രക്ഷതേടി ഇന്നലെ കോണ്‍സുലേറ്റിനെ സമീപിച്ചു. തനാസുല്‍ മാറുകയോ പദവി ശരിപ്പെടുത്തുകയോ ചെയ്യാമെന്നു വാക്കുനല്‍കി സ്പോണ്‍സര്‍ നേരത്തേ 8000 റിയാല്‍ വാങ്ങുകയും അവസാനനിമിഷം പിന്നെയും തുക ആവശ്യപ്പെടുകയും ചെയ്തതോടെ നിരാശനായത്തെിയ കോഴിക്കോടു സ്വദേശിയും പദവി ശരിയാക്കാമെന്നു പറഞ്ഞു പിടിച്ചുവെച്ച ശേഷം സ്പോണ്‍സര്‍ ഹുറൂബിലാക്കിയ മലപ്പുറത്തുകാരനും ഇന്നലെ തര്‍ഹീലില്‍ നാട്ടിലേക്കുള്ള വഴിതേടി കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ സമീപിച്ചവരില്‍ പെടും. കഴിഞ്ഞ ആറുമാസത്തെ ഇളവുകാലം ഏറക്കുറെ ഇന്ത്യക്കാര്‍ ഉപയോഗപ്പെടുത്തിയതായാണ് കരുതുന്നതെന്നും പുതുതായി ഇന്ന് ബുധനാഴ്ച വരെ ഇ.സി അപേക്ഷ സ്വീകരിക്കാന്‍ കോണ്‍സുലേറ്റ് സമയമനുവദിച്ചെങ്കിലും വിരലിലെണ്ണാവുന്നവര്‍ മാത്രമേ സമീപിച്ചിട്ടുള്ളൂ എന്നും കോണ്‍സുലേറ്റിനു വേണ്ടി തര്‍ഹീല്‍ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന കോണ്‍സല്‍ ഡോ. ഇര്‍ശാദ് അഹ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദ കോണ്‍സുലേറ്റില്‍ ആറുമാസത്തിനിടെ 26,000 പേരാണ് ഒൗട്ട്പാസിന് അപേക്ഷിച്ചത്. ഇതില്‍ 19,000 പേര്‍ ഇ.സി കൈപ്പറ്റി. ഇക്കൂട്ടത്തില്‍ ഒക്ടോബര്‍ 22 ചൊവ്വ വരെ 10044 പേര്‍ വിരലടയാളമെടുത്തതായും അതില്‍ 9,800 പേര്‍ക്ക് ഫൈനല്‍ എക്സിറ്റ് സ്റ്റാമ്പ് ചെയ്തു കിട്ടിയതായും അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന 244 ആളുകളുടെ പേരില്‍ കേസുകളോ മറ്റു പരാതികളോ നിലവിലിരിക്കുന്നതുകൊണ്ട് സൗദി അധികൃതര്‍ എക്സിറ്റ് തടഞ്ഞുവെച്ചിരിക്കുകയാണ്. (Madhymam)

Tuesday, October 29, 2013

ഹലോ, സൂക്ഷിക്കുക

ആളറിയാത്തൊരു കോള്‍ വന്നോ ഫോണില്‍? ഒരു മിസ്കോള്‍? എന്നാല്‍ ശ്രദ്ധിക്കൂ, അതു നാശത്തിന്‍റെ റിങ്ടോണായിരുന്നു. തിരിച്ചു വിളിക്കാത്ത നിന്‍റെ വിവേകത്തിന് സോദരീ, അഭിനന്ദനം. ഫോണ്‍ അലങ്കാരമല്ലിന്ന്. അവശ്യവസ്തുക്കളുടെ പട്ടികയിലാണ് മൊബൈലിന് സ്ഥാനം. അതുകൊണ്ട് ഫോണ്‍ വിരുദ്ധരാവുക വയ്യ. പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ അപായം. വിവേകമില്ലാത്ത പ്രായത്തില്‍ ഫോണ്‍ ഇല്ലാതിരിക്കലാണ് നല്ലത്, ആണിനും പെണ്ണിനും. കാരണം ഫോണിനുമില്ല വിവേകം. വിവേകമില്ലാത്ത രണ്ടെണ്ണം ചേര്‍ന്നാല്‍ ഫലം ഭീമമായ അവിവേകം. ഖുര്‍ആന്‍ മുന്തിരിക്കള്ളിനെക്കുറിച്ചു പറഞ്ഞത് മൊബൈലിനും ചേരും; അതില്‍ ഉപകാരവും ഉപദ്രവവമുണ്ടെന്ന്. എന്നാല്‍ ഉപകാരത്തെക്കാള്‍ വലുതാണ് ഉപദ്രവം. വീടുവിട്ട് നാശത്തിലെത്തിയ പെണ്‍കുട്ടികളുടെ കുട്ടികള്‍ മാത്രമല്ല കുട്ടികളുള്ള യുവതികളുടെയും കഥകള്‍ ഒരു രണ്ടുമൂന്നു വര്‍ഷത്തിനിടെ കുറച്ചൊന്നുമല്ല നാം കണ്ടതും കേട്ടതും. എല്ലാറ്റിലും നാശത്തിന്‍റെ കണക്ഷന്‍ ഫോണായിരുന്നു. ഒരു മിസ്കാള്‍. ആദ്യം അവഗണിച്ചെന്നിരിക്കും. പിന്നെ കൗതുകത്തില്‍ ഒരു തിരിച്ചുവിളി. പിന്നെ അതൊരു ബന്ധമായി, ബന്ധനമായി. അവസാനം എല്ലാം നഷ്ടപ്പെട്ട ശേഷമാണ് പീഡന വാര്‍ത്തയായി വരുന്നത്. അപ്പോഴേക്കും കൈവിട്ടത് ഒരു പെണ്‍ജീവിതം, ഒരു കുടുംബജീവിതം! ഇഹലോകത്ത് ഈ നാശം. ഇനി പരലോകത്തോ? ശബ്ദം ഔറത്തല്ല എന്നാണ് ഫിഖ്ഹീ വിധി. എന്നാല്‍ ആസ്വാദനം ഹറാം എന്നും കര്‍മശാസ്ത്രജ്ഞര്‍ ബോധ്യപ്പെടുത്തുന്നു. പുരുഷന്‍ പെണ്‍ശബ്ദം കേട്ടാസ്വദിക്കരുത്; തിരിച്ചും. അപ്പോള്‍ ഫോണിലെ ശൃംഗാരം കാതിന്‍റെ തിന്മയാണ്. കേട്ടു കേട്ടു കാണാന്‍ കൊതിയായി. പിന്നെ വീടു വിട്ടിറങ്ങുകയായി. ബസ്സ്റ്റാന്‍റും റെയില്‍വെ സ്റ്റേഷനും മൊബൈല്‍ കമിതാക്കളുടെ സംഗമ വേദിയായി. കാമുകനെ നേരില്‍ കണ്ടപ്പോള്‍ കാമുകി ബോധം കെട്ടുവീണ രസകരമായ കാഴ്ചയും ഒരു ബസ്സ്സ്റ്റാന്‍റിലുണ്ടായി. കാരണം ശബ്ദം പോലെയല്ല കണ്ടപ്പോള്‍ കാമുകന്‍. തൈക്കിളവന്‍.! പെണ്‍കുട്ടികള്‍ ഇങ്ങനെ നാണം കെടണോ? ഇഹജീവിതം ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണ്. നിസ്സാര വികാരത്തില്‍ ഹോമിക്കേണ്ടതല്ല അത്. തിന്മ വരുന്ന വഴികള്‍ കൊട്ടിയടക്കാന്‍ സ്ത്രീക്കു കഴിയണം. ആര്‍ക്കും വീഴ്ത്താവുന്ന അബലയാവരുത് സ്ത്രീ. ഫോണ്‍ കാര്യത്തിലും നമുക്കൊരു വേലിയും വ്യവസ്ഥയും വേണം. മിസ്കോളുകള്‍ അവഗണിക്കണം. അജ്ഞാത കോളുകള്‍ വീട്ടിലെ ആണുങ്ങളെ ഏല്‍പിക്കണം. അന്യരോട് സംസാരിക്കേണ്ടിവരുന്പോള്‍ ഫോണിലായാലും വളരെ സൂക്ഷിച്ചുവേണം. മറുതലക്കലെ ആണിനു താല്‍പര്യം ജനിക്കും വിധം സ്വരത്തില്‍ മയം വേണ്ട. പിന്നെയും പിന്നെയും വിളിക്കാന്‍ തോന്നിക്കേണ്ട. നോക്കൂ, നബി പത്നിമാരാണല്ലോ ഉത്തമരായ മാതൃകാ മഹിളകള്‍; അവിവേകം കാട്ടാത്ത ഉത്തമ കുടുംബിനികള്‍. അവരോട് അല്ലാഹുവിന്‍റെ നിര്‍ദേശം കാണുക: നബിയുടെ ഭാര്യമാരേ, നിങ്ങള്‍ മറ്റു സ്ത്രീകളില്‍പെട്ട ആരെയും പോലെയല്ല. നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നുവെങ്കില്‍. അതിനാല്‍ നിങ്ങള്‍ (അന്യരോടു സംസാരിക്കുന്പോള്‍) സംസാരത്തില്‍ സൗമ്യത കാട്ടരുത്. കാരണം ഹൃദയത്തില്‍ രോഗമുള്ളവന് താല്‍പര്യം തോന്നും. നിങ്ങള്‍ മാന്യമായ വാക്കു പറഞ്ഞു കൊള്ളുക. (അഹ്സാബ് 32) മനസ്സില്‍ ചെറിയ രോഗമൊന്നുമല്ല, കുഷ്ഠവും കാന്‍സറും തന്നെയുള്ളവരാണ് സമൂഹത്തില്‍ ഇന്നേറെ. അതിനാല്‍ സംസാരിക്കുന്നത് ഫോണിലായാലും സൂക്ഷിച്ചു വേണം. ഇല്ലെങ്കില്‍ നഷ്ടമാവുന്നത് മാനവും ഈമാനും! By:സ്വാദിഖ് അന്‍വരി (Risala)

Monday, October 28, 2013

Taif Tour-2


Taif Tour


FAREWELL PARTY FOR MR.HASHIM MADINI
നിതാഖാത്: അബ്ദുള്ള രാജാവ് ഇനി ഇടപെടില്ലെന്ന് സൂചന ഇളവ് കാലാവധി അവസാനിക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ സൗദിയില്‍ നിതാഖാത് ശക്തമാക്കാന്‍ കടുത്ത നടപടികള്‍. നവംബര്‍ മൂന്നിനുശേഷം രാജ്യമെങ്ങും പരിശോധന നടത്താന്‍ തൊഴില്‍ മന്ത്രാലയവും പൊതുസുരക്ഷാ വിഭാഗവും ചേര്‍ന്ന സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇളവ് കാലാവധി നീട്ടുന്ന കാര്യത്തില്‍ അബ്ദുള്ള രാജാവ് ഇനി ഇടപെടില്ലെന്നാണ് സൂചന. ഇതോടെ നവംബര്‍ മൂന്നിനുശേഷം പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന് ഉറപ്പായി. ഇളവ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിയമലംഘകരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രവേശന നിരോധം ഏര്‍പ്പെടുത്തിയാകും നാടുകടത്തുന്നത്. സൗദിയിലെ മുഴുവന്‍ കമ്പനികളിലും സ്ഥാപനങ്ങളിലും നിയമലംഘകരില്ലെന്ന് ഉറപ്പ് വരുത്തുന്നതുവരെ പരിശോധന തുടരാനാണ് സര്‍ക്കാര്‍ നീക്കം. പരിശോധന കര്‍ശനമാക്കാന്‍ പുതുതായി 1000 പരിശോധകരെ ക്കൂടി നിയമിച്ചിട്ടുണ്ട്. പരിശോധന കര്‍ശനമാക്കാന്‍ തൊഴില്‍മന്ത്രാലയവും പൊതുസുരക്ഷാ വിഭാഗവും ചേര്‍ന്ന് പ്രത്യേക 'ഓപ്പറേഷന്‍ റൂം' സജ്ജീകരിക്കും. ഓരോദിവസവും നടത്തുന്ന പരിശോധനകളുടെ വിവരങ്ങള്‍ റിയാദിലെ ഓപ്പറേഷന്‍ റൂമിലേക്ക് കൈമാറാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശിക്കുന്നതിനായി രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും സൗകര്യമൊരുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം നിതാഖാത് ഇളവുകാലം അവസാനിക്കുന്നതിന്റെ പിറ്റേദിവസം മുതല്‍ രാജ്യമെങ്ങും കര്‍ശന പരിശോധന നടത്താന്‍ സൗദി ആഭ്യന്തരമന്ത്രി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ നിര്‍ദേശം. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പാസ്‌പോര്‍ട്ട് വിഭാഗം, പൊതുസുരക്ഷാ വിഭാഗം എന്നിവയ്ക്ക് പുറമെ വിവിധ മേഖലാ ഗവര്‍ണറേറ്റുകളോടും പരിശോധനയില്‍ പങ്കെടുക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. സൗദിയുടെ എല്ലാ മേഖലകളിലും ഒരേസമയം പരിശോധന നടത്താനാണ് മന്ത്രിയുടെ നിര്‍ദേശം. മുഹറം ഒന്നിനുതന്നെ പരിശോധനകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ആഭ്യന്തര മന്ത്രിയുടെ നിലപാട്. പരിശോധനയില്‍ പിടിക്കപ്പെടുന്നവരെ ആദ്യം കസ്റ്റഡിയില്‍വെച്ച് പിന്നീട് ജയിലുകളിലേക്ക് മാറ്റും. നിയമലംഘനവുമായി ബന്ധപ്പെട്ട വകുപ്പുകളാകും തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഈ നടപടികള്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. മലയാളികള്‍ നെട്ടോട്ടത്തില്‍ ഇളവ് കാലാവധി നീട്ടുമെന്ന പ്രതീക്ഷയില്‍ രേഖകള്‍ ശരിയാക്കാതെ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് മലയാളികള്‍ ഇപ്പോള്‍ നെട്ടോട്ടത്തില്‍. ഇതിനുമുമ്പ് ഇളവ് കാലാവധി നീട്ടിയതുപോലെ ഇക്കുറിയും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവരാണ് ഇപ്പോള്‍ നെട്ടോട്ടമോടുന്നത്. റംസാന്‍ കാലത്തും ഹജ്ജ് കാലത്തും അബ്ദുള്ള രാജാവ് നല്‍കിയ ഇളവ് തുടരില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ രേഖകള്‍ ശരിയാക്കാനുള്ള ശ്രമത്തിലാണ് ആയിരക്കണക്കിന് മലയാളികള്‍. ഇളവ്കാലം അവസാനിക്കുന്നതോടെ തൊഴില്‍ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്കും അനുവദിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങളും അവസാനിപ്പിക്കുമെന്ന് തൊഴില്‍മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വിസ, തൊഴില്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതോടെ ആയിരക്കണക്കിന് മലയാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരുമെന്ന് ഉറപ്പാണ്. നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന തൊഴിലാളികള്‍ക്ക് താമസ, വാഹന സൗകര്യങ്ങള്‍ നല്‍കുന്നവരെയും പിടികൂടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും മലയാളികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. 12 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഇളവ് കാലാവധി പ്രയോജനപ്പെടുത്തിയത്. ഇതിനകം 3.60 ലക്ഷം പേര്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറിയപ്പോള്‍ 3.50 ലക്ഷം പേര്‍ പ്രൊഫഷന്‍ മാറി. 4.65 ലക്ഷം പേര്‍ ഇഖാമ പുതുക്കി. ഒറിജിനല്‍ ഇഖാമയോ പാസ്‌പോര്‍ട്ടോ ഇല്ലാത്തതിനാല്‍ ഫൈനല്‍ എക്‌സിറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്ത്യന്‍ എംബസി പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറുകളും തുറന്നിരുന്നു. By Mathrubhumi..